മെയ് 11, 2008 ഞായറാഴ്ച. മുംബെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കൊരു യാത്ര, 11.35 ന്‍റെ ജെറ്റ് എയര്‍വേസില്‍. വിമാനം പറന്നുയര്‍ന്നപ്പോള്‍ മണി 12. സാധാരണ കോയമ്പത്തൂരിലേക്കാണ് യാത്ര പതിവ്. ടിക്കറ്റ് നിരക്കില്‍ കുറച്ചൊരു ലാഭം കിട്ടാറുണ്ട്. ഇത്തവണ കോഴിക്കോട്ടേക്കുള്ള യാത്രാക്കുലിയായിരുന്നു കുറവ്.
ഭക്ഷണം ഇപ്പോള്‍ പല വിമാനത്തിലും കിട്ടാറില്ല. ചോക്ളേറ്റും കാല്‍ ലിറ്ററിന്‍റെ ഒരു കുപ്പി വെള്ളവും. ഇതിലൊക്കെ അതുങ്ങുന്നു മിക്ക വിമാനങ്ങളിലെയും യാത്രക്കാര്‍ക്കുള്ള ഭക്ഷണം. ജെറ്റുകാര്‍ ഇപ്പോഴും പതിവ് രീതി തെറ്റിക്കാതെ യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്നു എന്നതും അഭിനന്ദനം അര്‍ഹിക്കുന്നു. ജെറ്റ് എയര്‍വേയ്സിന്‍റെ സമയനിഷ്ഠയും എടുത്തു പറയേണ്ടതാണ്. വിമാനം വൈകി പുറപ്പെട്ടെങ്കിലും കൃത്യ സമയത്തുതന്നെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചക്ക് 1.30 ന് പുറത്തേക്ക് കടക്കുവാനായി. പ്രധാന വാതിലിനപ്പുറം വേണ്ടപ്പെട്ടവരെ സ്വീകരിക്കാന്‍ ജനപ്രളയം. ഒരു റെയില്‍വെ സ്റ്റേഷന്‍റെ പ്രതീതി. പുറത്തുകടക്കുന്നവരെ വഴിമുടക്കി നില്‍ക്കുന്ന ആള്‍ക്കൂട്ടം ഒരു ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് യോജിച്ചതാണോ? ഇത്തരമൊരു രീതി മുംബെ എയര്‍പോര്‍ട്ടില്‍ കാണാന്‍ സാധിക്കുകയില്ല. സ്വീകരിക്കാന്‍ എത്തുന്നവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ പാടുള്ളതല്ല. അച്ചടക്കം നടപ്പിലാക്കേണ്ടത് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അവിടെയൊരു സെക്യൂരിറ്റി ഗാര്‍ഡിനെയും മഷിയിട്ട് നോക്കിയാല്‍പോലും കാണാന്‍ കഴിമായിരുന്നില്ല. നൂറു ശതമാനവും അഡ്മിനിസ്ട്രേഷന്‍റെ വീഴ്ച. അല്ലാതെന്തു പറയാന്പുറത്തുകടന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ചു കഴിഞ്ഞപ്പോഴേക്കും ഒരാള്‍ - സര്‍, കാറു വേണോ? എന്നായി. ബസ് സ്റ്റാന്‍റ് വരെ പോണം. ചാര്‍ജെത്ര? എന്ന് ഞാന്‍. 100 രൂപ എന്നയാള്‍. സ്ഥലം അത്ര പിടിയില്ല. കുറച്ചു ദൂരം ഉണ്ടാകുമെന്ന് കരുതി അയാളോട് ഒ.കെ. പറഞ്ഞു കാറില്‍ കയറി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കൊണ്ടോട്ടി ബസ് സ്റ്റോപ്പില്‍ എത്തി. കാറുകാരന്‍റെ ഭാഷയില്‍ ലോക്കല്‍ ട്രിപ്പ്. ഒന്നും പറഞ്ഞില്ല. 100 രൂപ എടുത്തു കൊടുത്തു. കാറില്‍ നിന്നു പുറത്തിറങ്ങി ഒരു വിഡ്ഡിയെപ്പൊലെ. എയര്‍പോര്‍ട്ടിന്‍റെ അകത്തുള്ള 'prepaid taxi' സൌകര്യം ഉപയോഗിക്കാത്തതിന്‍റെ തെറ്റ് ബോധ്യമായി. ചട്ടങ്ങള്‍ ഉണ്ടെങ്കിലും അത് നടപ്പാക്കുന്നുണ്ടോ എന്നുറപ്പുവരുത്താനുള്ള ഒരു സംവിധാനവും കോഴിക്കോട് എയര്‍പോര്‍ട്ടിലില്ലെന്നതിനുള്ള ഒരു തെളിവ് മാത്രമാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത് മുംബെയില്‍ 10 മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്യാന്‍ 20 രൂപയില്‍ കൂടില്ലെന്നത് കട്ടായം. അതുപോലെത്തന്നെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉക്കടം ബസ് സ്റ്റാന്‍റിലേക്ക് ഏകദേശം 1/2 മണിക്കൂര്‍ യാത്ര. തമിഴന്‍ വാങ്ങുന്നത് 100 നും 130 നും ഇടക്കുള്ള കൂലി. അപ്പോള്‍ സ്വാഭാവികമായും യാത്രക്കാര്‍ മുന്‍ഗണന കൊടുക്കുക കോയമ്പത്തൂരിലേക്കുതന്നെ. വരുന്ന യാത്രക്കാരനെ പിഴിയരുതെന്ന സാമാന്യ ബോധം തമിഴനുണ്ട്. അത് തമിഴന്‍റെ ബിസിനസ്സിന്‍റെ നീതി ബോധം. മലയാളിക്ക് ഇല്ലാതെ പോയതും ഇത്തരമൊരു കാഴ്ചപ്പാടും.
ലോഡുചെയ്യുന്നു...